Sunday, November 25, 2012

.എന്റെ ഇന്നലകള്‍ .. 14.. സുബൈദ .

സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മ്കളില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒരു മുഖം ..മനസ്സിന്റെ ആഴങ്ങളിലെവിടെയോ ഒരു കരിന്തിരിപോലെ ഇന്നും എരിഞ്ഞുകൊണ്ടിരിക്കുന്നു..ജീവിത യാഥാര്‍ത്ത്യങ്ങളുടെ കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുമ്പോഴും അടര്‍ന്നുവീഴുന്ന ഓര്‍മ്മകളുടെ കണ്ണുനീര്‍ പെയ്തുതീര്‍ക്കുന്ന മൌനനൊമ്പരം..ആകര്‍ഷണ സൌന്ദര്യത്തിന്റെ ഒരു രേഖാചിത്രം ..സുബൈദാ ...

മൌനനൊമ്പരങ്ങളുടെ രാജകുമാരിയായിരുന്നു അവള്‍ ..ഒരുപാട് വേദനകള്‍ ചിരിച്ചുകൊണ്ട് ഉള്ളിലൊതുക്കുന്ന ഒരു പാവം പെണ്‍കുട്ടി..എന്നെ ഒറ്റിക്കൊടുത്തതിലുള്ള[ലക്കം 13] വേദനകൊണ്ടാവാം ഒരു സന്ദേശം പോലെ എന്നിലേക്കടുത്തത് ..അവളുടെ സൌന്ദര്യത്തിനുമുന്നില്‍ ഞാന്‍ ഒന്നുമല്ലായിരുന്നു..എങ്കിലും രാത്രിയാമങ്ങളുടെ ചിന്താസരണിയില്‍ അവള്‍ എന്റേതുമാത്രമായി മാറുകയായിരുന്നു ..എന്റെ എല്ലാ കഥകളും അറിഞ്ഞുകൊണ്ടുതന്നെ അവള്‍ എന്നിലേക്കടുത്തു..വൈകാരികബന്ധങ്ങള്‍ ഇല്ലായ്മയില്‍നിന്നാണല്ലോ ഉടലെടുക്കുന്നത് ..ക്ലാസ് കഴിഞ്ഞാലും എന്റെ പ്രാക്ടീസ് തീരുന്നതുവരെ അവള്‍ കാത്തുനില്‍ക്കുമായിരുന്നു ..സഞ്ചാരം കുറഞ്ഞ വയല്‍ വരമ്പിലൂടെ അവളോടൊന്നിച്ചുള്ള നടത്തം ഏകദേശം അവളുടെ വീടുവരെ നീണ്ടു ..ഒരിക്കല്‍ അവളെന്നോടു പറഞ്ഞു,,, വേദനിക്കുന്ന അവളുടെ മനസ്സ്.. ഒരുനുറുങ്ങു സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന അവളുടെ കഥ..എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കുന്ന രണ്ട് ഇളം മനസ്സുകളുടെ നൊമ്പരം ..അനിയന്റെ ജനനത്തോടെ നീരസങ്ങള്‍ തുടങ്ങിയ ഒരു കുടുംബത്തിന്റെ തകര്‍ച്ച..ഉമ്മയേയും രണ്ടു ചെറിയ കുട്ടികളേയും തനിച്ചാക്കി ജീവിതത്തില്‍നിന്നും കടന്നുപോയ ..ഓര്‍മ്മകളില്‍ മാത്രം തങ്ങിനില്‍ക്കുന്ന അവളുടെ ജനനത്തിനു കാരണമായവന്റെ ക്രൂരമായ ഒറ്റപ്പെടുത്തല്‍ ..ജീവിതമെന്തെന്നറിയാത്ത ആ പ്രായം നല്‍കിയത് ഒരുപാട് വേദനകളായിരുന്നു .ഉപ്പയുടെ അനിയന്റെ കാരുണ്യത്തിലുള്ള ജീവിതം ഉമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു..ഒടുവില്‍ ഉമ്മയുടെ നല്ലപ്രായം കടന്നുപോവുന്നതിനുമുമ്പ് പറക്കമുറ്റാത്ത രണ്ട് കുട്ടികളേയും അനാഥത്ത്വത്തിന്റെ കഴുമരത്തിലേക്ക് തള്ളിക്കൊണ്ട് ഉമ്മ മറ്റൊരുവന്റെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ തികച്ചും ഒറ്റപ്പെടുകയായിരുന്നു ..പിന്നീടുള്ള ജീവിതം എളാപ്പയുടേയും എളാമയുടേയും വിഴുപ്പലക്കലില്‍ വേദനകളുടെ കണ്ണുനീരോടെയായിരുന്നു..ഇതില്‍നിന്നുള്ള മോചനമായിരുന്നു അവള്‍ക്കു ഞാന്‍ ..

എന്റെ വീട്ടില്‍ ഉച്ചക്കുവല്ലതും ഉണ്ടാക്കുന്ന ദിവസം അവളേയും കൂട്ടുമായിരുന്നു ഞാന്‍ ..വീട്ടില്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു അവളെ ..ദിവസങ്ങള്‍ കടന്നുപോകവെ ഞങ്ങളുടെ ബന്ധം അവളുടെ വീട്ടിലും അറിഞ്ഞു..രണ്ടുദിവസം അവളെകണ്ടില്ലാ..ഞങ്ങളുടെ പ്രണയത്തിന്റെ ദൂതെത്തിച്ചിരുന്നത് സരോജിനിയെന്ന അവളുടെ സഹപാഠിയായിരുന്നു..ഞാനവളെ കണ്ടു ..അവള പറഞ്ഞു ..സുബൈദക്ക് ഒരു പാട് അടികിട്ടി..ഇനി വരുമൊ എന്നറിയില്ലാ..അതെന്നെവല്ലാണ്ട് വേദനിപ്പിച്ചു..അടുത്തദിവസം അവള്‍ വന്നത് വളരെ ക്ഷീണത്തോടെയായിരുന്നു..അടികിട്ടിയവേദനയെക്കാളധികം എന്നെകാണാത്തതിലുള്ള വിഷമമായിരുന്നു അവള്‍ക്ക്..ഉറ്റിവീഴുന്ന കണ്ണുനീര്‍തുള്ളികള്‍ പുസ്തകത്താളിലെ അക്ഷരങ്ങളെ വേദനിപ്പിച്ചുകൊണ്ടിരുന്നു..ഒഴിവുദിവസം ഞാനും എന്റെ രണ്ടു കൂട്ടുകാരും അവളുടെ എളാപ്പയെ കാണാന്‍ തീരുമാനിച്ചു..അന്നെല്ലാം ബെല്‍റ്റിനുപകരം ഒരു സൈക്കിള്‍ ചൈനായിരുന്നു ഞാന്‍ തുണിക്കുമേലെ കെട്ടിയിരുന്നത് ..അവളുടെ വീട്ടില്‍ ചെന്നെങ്കിലും ആ മനുഷ്യനെ കാണാന്‍ കഴിഞ്ഞില്ലാ..ഞങ്ങള്‍ ചെല്ലുന്നതിനുമുമ്പേ അയാള്‍ മുങ്ങിയിരുന്നു...
ഇതിനിടയിലാണ് ഹമീദ് എന്ന വ്യക്തിയെ ഞാന്‍ പരിചയപ്പെടുന്നത്..സുബൈദയുടെ നാട്ടുകാരന്‍ ..സാമ്പത്തികമായി അല്പം ഉയര്‍ന്നകുടുംബം..സത്യത്തില്‍ ഈ വ്യക്തിക്ക് സുബൈദയൊട് താല്പര്യമുണ്ടായിരുന്നത് എനിക്കറിയില്ലായിരുന്നു..അവളുടെ വീട്ടുകാരുടെ കുറ്റങ്ങള്‍മാത്രമായിരുന്നു ഇയാള്‍ക്കെന്നോട് പറയാനുണ്ടായിരുന്നത് ..

അന്ന് എന്റെ രണ്ട് ജേഷ്ടന്മാരും വിവാഹിതരല്ലായിരുന്നു..എങ്കിലും ഞാനെന്റെ ജേഷ്ടനോട് പറഞ്ഞു ..എനിക്ക് സുബൈദയെ കെട്ടണമെന്ന്..സത്യത്തില്‍ അവളെ ആ നരകത്തില്‍നിന്നും രക്ഷിക്കുക എന്ന ചിന്തമാത്രമായിരുന്നു എനിക്ക് ..ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് എന്റെ ജേഷ്ടന്‍ പറഞ്ഞു .“.നീ കല്ല്യാണപ്രായമെത്തുമ്പോഴേക്കും അവള്‍ക്ക് രണ്ട് കുട്ടികളുണ്ടാവും..ആദ്യം ഞാനൊന്ന് കെട്ടട്ടെ എന്നിട്ടാലോചിക്കാമെന്ന്”

പിന്നീടുള്ള ദിവസങ്ങള്‍ പ്രണയത്തിന്റെ സുഖത്തോടെയും ഒരുപാട് ദു:ഖത്തോടെയും കടന്നുപോയി..എല്ലാവരും പബ്ലിക് എക്സാമിന്റെ തിരക്കിലേക്ക് നീങ്ങിയപ്പോഴും ഞാന്‍ പ്രണയത്തിന്റെ ലഹരിയിലായിരുന്നു..ഓട്ടോഗ്രാഫുകളും കണ്ണുനീരുമായി സ്കൂള്‍ അവധിക്കാലത്തിലേക്ക് കടന്നു..പഠിത്തത്തില്‍ അത്രവലിയ താല്പര്യമില്ലാതിരുന്നതിനാല്‍ അവധിക്കാലം ഫുട്ബോളിന്റെ ലോകത്തിലേക്കാണെന്നെ നടത്തിയത്

രണ്ടാം പരീക്ഷയുടെ ദിവസം ഞാന്‍ പോയത് ഉമ്മയുടെ പുള്ളിസാരി മടക്കിയുടുത്തുകൊണ്ടായിരുന്നു..പരീക്ഷതുടങ്ങുന്നതിനുമുമ്പേ സത്യവതി ചേച്ചി എന്നെ വിളിപ്പിച്ചു..ഈ വേഷത്തില്‍ പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞു..എഴുതാതെ പോവില്ലെന്നു ഞാനും .. ഞാനിതുമാറ്റണമെങ്കില്‍ ടീച്ചേഴ്സ് പുള്ളിസാരി ഉടുത്തുവരാന്‍ പാടില്ലെന്നും സ്കൂളില്‍ യൂണിഫോം ഇല്ലാത്തതുകൊണ്ട് ഇത് അനുവദനീയമാണെന്നും ഞാന്‍ പറഞ്ഞു..ഒടുവില്‍ ഇനി മേലാല്‍ ഇങിനെ ഉടുത്തുവരരുതെന്ന് താക്കിതു ചെയ്തു എന്നെവിട്ടു..പിന്നീട് റിസള്‍ട്ടിനുള്ള കാത്തിരിപ്പായിരുന്നു..

അതിനിടക്കാണ് എനിക്കൊരു ബ്രിക്സ് ഉണ്ടാക്കുന്ന കമ്പനിയില്‍ ജോലികിട്ടിയത്..രാമനാട്ടുകരയില്‍ പുതുതായി തുടങ്ങിയതായിരുന്നു ഈ കമ്പനി..ലോറിയില്‍ കൊണ്ടുവരുന്നമണ്ണ് എരിഞ്ഞുണ്ടാക്കി കൊട്ടയിലാക്കി മെഷീനിലെത്തിക്കുകയായിരുന്നു ആദ്യത്തെ പണി ..പിന്നീട് ഇഷ്ടിക ഉണ്ടാക്കുന്ന മെഷീനിലേക്കുമാറി..അവിടെനിന്നും ചൂളയിലേക്ക് ...:; ചൂള സത്യത്തില്‍ ഒരു നരകം തന്നെയായിരുന്നു..ആളിക്കത്തുന്ന തീയിലേക്ക് വിറകുകഷണങ്ങള്‍ വാരിയിടുമ്പോള്‍ ഒന്നുകൂടി ആളിക്കത്തുന്ന തീയില്‍ നിന്നും ശരീരത്തിലേക്ക് ഉയരുന്ന തീ ജ്വാലകള്‍ ശരീരത്തിലെ രോമങ്ങളെ കരീക്കുക്കയും ജീവിതത്തിന്റെ പൊള്ളുന്ന കരിഞ്ഞമണം അലോസരപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി എല്ലാം സഹിക്കുകയല്ലാതെ നിവര്‍ത്തിയില്ലായിരുന്നു..വെന്തുരുകുന്ന ശരീരത്തിലൊഴുകുന്ന വിയര്‍പ്പിനും വല്ലാത്ത ചൂടായിരുന്നു..പഴുത്തുതുടങ്ങുന്ന കണ്ണുകളില്‍നിന്നും രക്തത്തിന്റെ നിറമുള്ള കണ്ണുനീര്‍ തുള്ളികള്‍ കവിളില്‍ തളംകെട്ടുമ്പോഴും ആഴ്ചയില്‍കിട്ടുന്ന കൂലിയുടെ ...വിശക്കുന്ന വയറുകളുടെ നൊമ്പരത്തില്‍ അതെല്ലാം സഹിക്കയല്ലാതെ പറ്റില്ലല്ലോ ..ചുട്ടുപഴുക്കുന്ന ഇഷ്ടികകളില്‍നിന്നും വമിക്കുന്ന ചൂട് അതിലും അസഹനീയമായിരുന്നു...ചിലരാത്രികള്‍ ശരീരത്തിന്റെ പൊള്ളിയ നീറ്റല്‍ ഉറക്കമില്ലാതാക്കുമ്പോഴും ഉമ്മയുടെ തലോടലിന്റെ സുഖം എല്ലാം മറക്കാന്‍ എന്നെ സഹായിച്ചു..വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു ചെല്ലാന്‍ അല്പം താമസിക്കുമായിരുന്നു..അതിനെചൊല്ലിയുണ്ടായ വാക്കുതകര്‍ത്തിനൊടുവില്‍ അതുവരെയുള്ള കണക്കു കൂട്ടി ഞാനാ കമ്പനിവിട്ടു...

റിസല്‍ട്ടിന്റെ ദിവസം എല്ലാവരും സ്കൂളിലേക്കുപോയെങ്കിലും ഞാന്‍ പൊയില്ലാ..കാരണം എനിക്കറിയാമായിരുന്നു ഞാന്‍ പാസാവില്ലെന്ന് ..ഒരുദിവസം വിജയന്‍ വന്നുപറഞ്ഞു ..നിന്നോട് മുരളിയേട്ടന്‍ ചെന്നുകാണാന്‍ പറഞ്ഞിട്ടുണ്ടെന്ന് ..ഞാന്‍ കൂടുതല്‍ ബഹുമാനിച്ചിരുന്ന നല്ലമനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം ..സന്തോഷം തോന്നിക്കുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു ഏട്ടന്‍ എന്നെ കാത്തിരുന്നത് ..സേവാമന്ദിരം ടീച്ചേഴ്സ് ട്രൈനിംഗ് കോളേജില്‍ [ടി,ടി,സി ] എനിക്കദ്ദേഹം ഒരു സീറ്റ് ശരിയാക്കിയിരുന്നു..അന്നെല്ലാം എട്ടാംക്ലാസിലെ മാര്‍ക്ക് മതിയായിരുന്നു ടിടിസിക്ക് സീറ്റ് കിട്ടാന്‍ ..എന്റെ പുസ്തകത്തിനുള്ള പകുതി പണം അദ്ദേഹം തരാമെന്നും പറഞ്ഞു...പക്ഷേ ബാക്കി പുസ്തകങ്ങളും വസ്ത്രങ്ങളും ഫീസും എനിക്കു താങ്ങാന്‍ പറ്റില്ലെന്നറിയാമായിരുന്നതുകൊണ്ട് ഒരുപാട് സങ്കടത്തോടെ എനിക്കത് സ്നേഹപൂര്‍വ്വം നിരസിക്കേണ്ടിവന്നു.. എങ്കിലും ആ ഒഴിവിലേക്ക് എന്റ്റെകൂടെ പഠിച്ചിരുന്ന മണിയെ ഞാന്‍ റെക്കമെന്റ് ചെയ്തു [മണി ഇന്ന് രാമനാട്ടുകര ഗവ:യു,പി,യില്‍ അദ്ധ്യാപകനാണ് ..ആ നന്ദി ഇപ്പോഴും എന്നെ കാണുമ്പോള്‍ അവനുണ്ട് ] പിന്നീട് ഞാന്‍ പോയത് ഹെഡ്മാസ്റ്ററുടെ അടുത്തേക്കാണ്..ചെയ്തുപോയതിനൊക്കെ മാപ്പ് പറയാന്‍ ..എന്റെ തലയില്‍ തടവിക്കൊണ്ടദ്ദേഹം പറഞ്ഞു.. “ സാരമില്ലാ, സ്കൂളാവുമ്പോ ഇങ്ങിനൊക്കെ ഉണ്ടാവും അതു മറന്നേക്കുക’ ഒരിക്കല്‍കൂടെ പരീക്ഷ എഴുതാനും അദ്ദേഹം പറഞ്ഞു..പക്ഷേ എനിക്കതിനാവില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു.” എങ്കില്‍ ഇവിടെയുള്ള കുട്ടികള്‍ക്ക് വൈകുന്നേരം ഖോ-ഖോ ക്യാമ്പ് നടത്തിക്കുടെയെന്ന് ..ഞാനത് സമ്മതിച്ചു..വീണ്ടും സ്ക്കൂളും അതിന്റെ ചുറ്റുപാടുകളും എനിക്കിഷ്ടമായിരുന്നു..അന്നുമുതല്‍ ഞാനും സ്കൂളിലെ ഒരംഗമായി ..സുബൈദ അപ്പോഴും അവിടെപത്തില്‍ പഠിച്ചിരുന്നു..മൂന്നു മാസങ്ങള്‍ പോയതറിഞ്ഞില്ലാ..കുറച്ചുദിവസം സുബൈദയെകണ്ടില്ലാ..അവളുടെ വീട് തേടിപ്പോയ ഞാനറിഞ്ഞത് പൊള്ളുന്ന ഒരു സത്യമായിരുന്നു...”സുബൈദയെ ഹമീദിനു കല്ല്യാണം കഴിച്ചു കൊടുത്തു എന്ന പൊള്ളുന്ന സത്യം” ..അന്നാദ്യമായി ഈ ലോകത്തോടും പ്രണയത്തോടും എനിക്കു വെറുപ്പുതോന്നി..ഒരാഴ്ചക്കുശേഷം സരോജിനി എനിക്കൊരു കത്തുതന്നു..അടുത്ത ശനിയാഴ്ച സുബൈദ എന്നെ കാണാന്‍ വരുന്നു..തുന്നല്‍ക്ലാസിന്റെ മുന്നില്‍ കാത്തിരിക്കുക ..അതായിരുന്നു ആ കത്തില്‍ ..ഞാന്‍ കാത്തിരുന്നു...അവളുടെ കണ്‍നുകള്‍ ഈറനാനെങ്കിലും അന്നവള്‍ ഒരുപാട് സുന്ദരിയായിതോന്നി..എന്റെ കൈ പിടിച്ചുകൊണ്ടവള്‍ പറഞ്ഞു..”“ ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലാ..എങ്കിലും ഞാന്‍ വരാം ഇന്നെവിടെവേണമെങ്കിലും..എത്ര സമയം വേണമെങ്കിലും കൂടെയിരിക്കാം ...കുറച്ചു സമയമെങ്കിലും നമുക്കൊന്നിച്ചു ജീവിക്കാം “” ..അവളുടെ കണ്‍നുനീര്‍തുള്ളികള്‍ എന്റെ കൈത്തലം നനക്കുന്നുണ്ടായിരുന്നു..കൂടെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു..എന്റെ മനസ്സിന്റെ വേദന നീര്‍മണികളിലൊതുക്കി ഞാന്‍ പറഞ്ഞു..”“ അരുത് നീ ഇന്നൊരു ഭാര്യയാണ് ..നമ്മള്‍ പ്രണയിച്ചിരിക്കാം ..അതൊരു എഴുതിതീര്‍ന്ന അദ്ദ്യായം ..നീ ജീവിക്കേണ്ടുന്നത് നിന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടിയാണ്..നല്ലൊരു കൂട്ടുകാരനായി എന്നും എന്താവശ്യങ്ങള്‍ക്കും ഞാന്‍ നിന്റെ കൂടെയുണ്ടാവും “” ..അവളുടെ ബാഗില്‍നിന്നും ഒരുഫോട്ടൊ എന്റെ കയ്യില്‍ തന്നിട്ടവള്‍ പറഞ്ഞു.”“ നിങ്ങള്‍ക്കുതരാന്‍ എന്റെ കയ്യില്‍ ഇതുമാത്രമേയുള്ളു”“..അന്ന് ഞാനനുഭവിച്ചത് ശരിക്കും മരണവേദനയായിരുന്നു..പിന്നീടൊന്നും പറയാതെ ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ഞാന്‍ തിരിഞ്ഞുനടന്നു..പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം എന്റെ ഒരു വെക്കേഷനില്‍ ഒരു കല്ല്യാണപ്പുരയില്‍ ഒരു പയ്യന്‍ എന്റെടുത്തുവന്നു..അവന്‍ ചൊദിച്ചു “” നിങ്ങളാണോ അബ്ദുള്ളാ.”‘ ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..”“ അതെ ..നീയാരാ ..എന്തുവേണം.”‘...” നിങ്ങളെ ഒരാള്‍ വിളിക്കുന്നുണ്ടെന്നും പറഞ്ഞ് എന്റെ കൈപിടിച്ചുകൊണ്ടവന്‍ നടന്നു...ഒഴിഞ്ഞസ്ഥലത്ത് ഒരു പുഞ്ചിരിയോടെ സുബൈദ നിന്നിരുന്നു..കൂടെ ഒരു പെണ്‍കുട്ടിയും ..കുശലാന്വേഷണങ്ങള്‍ക്കുശേഷം അവള്‍ പറഞ്ഞു..”“ ഇത് രണ്ടും എന്റെ മക്കളാണ്..ഇവള്‍ നിങ്ങളുടെ അങ്ങാടിയിലുള്ള ഒരു കോളേജില്‍ ട്യൂഷനു പോവുന്നുണ്ട് ..ഒന്നു ശ്രദ്ധിക്കണം ..എന്നിട്ട് മക്കളോട് പറഞ്ഞു..”“ ഇയാള്‍ നിങ്ങള്‍ക്ക് ഉപ്പയെപ്പോലെയാണ്..ആ ബഹുമാനം എപ്പോഴും വേണം”“ കുറേ സമയം സംസാരിച്ചുപിരിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി..അവളൊരുപാട് മാറിയിരിക്കുന്നു..എങ്കിലും എന്റെ മനസ്സിലിപ്പോഴും അവളെന്റെ പഴയ സുബൈദയാണ്..മനസ്സിലൊരു ചിത്രമുണ്ടെങ്കിലും അന്നവള്‍ തന്ന അവളുടെ ചിത്രം ഇന്നും ഞാന്‍ മായാതെ സൂക്ഷിക്കുന്നു..........[ സര്‍ദാര്‍ ]

                                                                        തുടരും ....


Sunday, November 18, 2012

ഘാസ ...


ഗാസ ... വിതുമ്പുന്നു ..
പോയകാല പാപത്തിന്റെ ...
കണ്ണുനീര്‍ തുള്ളികള്‍ ..
രക്തക്കറകളായ് ..
ഒലീവ് മരങ്ങളില്‍ പെയ്തിറങ്ങുന്നു ..

പിറന്ന മണ്ണിലൊന്നുറങ്ങാന്‍ ..
ഭീതിതമല്ലാതൊന്നുണരാന്‍ ...
സ്വപ്നങ്ങള്‍ മാത്രം ബാക്കിയാവുന്ന ഫലസ്തീന്‍ ..

ജൂത ഫാസിസത്തിന്റെ മരണാഗ്നിയില്‍ ..
വെന്ത് .. വിറങ്ങലിക്കുന്നു ജീവന്‍ ..
ഒന്നു പിടയുവാനാവാതെ പൈതങള്‍ ..
കണ്ണുനീര്‍ തോരാതെ അമ്മമാര്‍ ...

പണക്കൊഴുപ്പിന്റെ മെത്തയില്‍ ..
അറബ് ലോകം ഉറങ്ങുന്നു ..
അല്ല...അവര്‍ ഉറക്കം നടിക്കുന്നു ..
വ്യഭിചാര ശാലയിലെ കാവല്‍പ്പട്ടികളെപ്പോലെ ...

കാണാക്കാഴ്ചകളുടെ നൊമ്പരങ്ങളും പേറി ..
വേദനകളുടെ അഗ്നികുണ്ഡത്തിലിന്നും ..
നാമെന്ന സത്വങ്ങള്‍ ചിരിക്കുന്നു ..
കരയുന്ന ദൈവത്തിന്റെ കണ്ണുനീര്‍പോലും..
വറ്റിത്തുടങ്ങിയോ ....?....

Sunday, October 21, 2012

... മലാലാ ..

ബ്രഫ്മതീര്‍ത്ത മൊഴുകട്ടെ...എന്‍
സിരകളിലൊഴുകുമഗ്നിതന്‍ ..
കനല്‍ക്കൂമ്പാരത്തിന്‍ ..
ജ്വാലകള്‍ എരിഞ്ഞടങ്ങാന്‍ ..

മത--കാടത്തത്തിന്റെ..
കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നു..
ഭ്രാന്തമായ കാഴ്ചപ്പാടുകളുടെ...
അടിമത്വം വിധിക്കപ്പെടുന്നു...

മതാധിഷ്ടിതമല്ല...ഈ തേര്‍വാഴ്ചകള്‍ ..
എന്നിട്ടും എന്തിനീ രക്തമൊഴുക്കുന്നു..
വിഡ്ഡികള്‍ ...ഈ ഭുമിദേവിതന്‍ മാറില്‍ ..

മലാലാ .... നീ മരിക്കില്ല ...പൊരുതുക..
അടിച്ചമര്‍ത്തപ്പെട്ട നിന്റെ മണ്ണിലെ ..
പെണ്‍ വര്‍ഗ്ഗത്തിന്റെ നല്ല നാളേക്കുവേണ്ടി ...

തകരട്ടെ...തലപ്പാവും തൊപ്പിയുമിട്ട...
കാപാലിക വര്‍ഗ്ഗത്തിന്റെ ദൃംഷ്ടകള്‍ ...
ഈ മണ്ണിലുയരുന്ന അഗ്നികുണ്ഠങ്ങളില്‍ ...

Thursday, July 5, 2012

പ്രണയ സത്യം .

അവിടെമാകെ മരണത്തിന്റെ മണമായിരുന്നു ..പ്രാണന്‍ വെടിഞ്ഞിട്ടും പ്രണയിനിയെ വിട്ടുപിരിയാനാവാതെ ഒരു പക്ഷേ ആത്മാവ് അവിടെത്തന്നെ അലയുന്നതുകൊണ്ടാവാം..യഥാര്‍ത്ത പ്രണയം ആത്മാവുകള്‍ തമ്മിലാണെന്ന് എവിടെയോ വായിച്ചത് ഓര്‍മ്മവന്നു ..പ്രണയിനിയെ ഒറ്റക്കുവിട്ട് ,,,,ഓ മാങ്ങാത്തൊലി..ഇന്നിലോകത്ത് എന്ത് പ്രണയം ...എലാം കാമിക്കലല്ലേ ..
     തുറന്നിട്ട ജനവാതിലിനരികില്‍ ..തുരുമ്പിച്ച് തീരാറായ ജനല്‍ കമ്പികളില്‍ തൊടാതെ നീണ്ട് പരന്നുകിടന്ന് ആര്‍ത്തടിക്കുന്ന തിരമാലകളെ നോക്കിനിന്നു ..വെറുതെ,,,ഭ്രാന്തമായലറുന്ന തിരമാലകള്‍,,, ഒരു പക്ഷേ ഈ തിരമാലകളെ തീരം പ്രണയിച്ചു വഞ്ചിച്ചതായിരിക്കുമോ ...തീരത്തെ വിഴുങ്ങാനുള്ള തിരയുടെ കോപപ്പെടല്‍ ഒരു പക്ഷേ അതായിരിക്കും ..

   മുറിയലപ്പോഴും അമ്മയുടെ തേങ്ങല്‍ നിലച്ചിരുന്നില്ലാ..വെറുതെ പാഴായ്പ്പോയ ഒരു ജന്മം ..പ്രണയ വഞ്ചനയുടെ മൂകസാക്ഷി ..അല്ലേലും ആണുങ്ങളെ പൊതുവേ വിശ്വസിക്കാന്‍ കൊള്ളില്ലാ..പ്രണയിക്കുന്നവരെ ഭാര്യയാക്കാന്‍ അവര്‍ക്കെന്തോ...അതിനവര്‍ പലകാരണങ്ങളുമുണ്ടാക്കും ..എന്റെ പ്രണയിനിയിപ്പോള്‍ എവിടെയാണാവോ...

  “ദേ ഈ കുഞ്ഞിനൊന്ന് പിടിച്ചേ..വല്ലാണ്ട് കരയുന്നു “..മരിച്ചത് തന്റെ അച്ചനെന്നുപറയുന്ന ആളല്ലേ ..ചിരിക്കാന്‍ തനിക്കു പറ്റില്ലല്ലോ...എങ്കിലും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..”പാവം കൊച്ചിനുമറിയാം ഇതൊരു മരണവീടാണെന്ന് “...ഒന്ന് തുറിച്ചുനോക്കി ദേഷ്യം കണ്ണിലൊതുക്കി അവള്‍ തിരിച്ചു നടന്നു..

അമ്മയുടെ പ്രണയ സമ്മാനമാണു ഞാന്‍ ..ആരുമറിയാതെ മൂടിവെച്ചുണ്ടാക്കിയ നിധി..അവിവാഹിതയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന സുഖം ..മത ഗോത്ര വര്‍ഗ്ഗങ്ങളുടെ ഭ്രാന്തന്‍ കണ്ണുകള്‍ക്ക് എന്തറിയാം മനസ്സുകളുടെ ഇഷ്ടം ..താലിച്ചരടുകള്‍ക്ക് മനസ്സുകളെ ഒന്നിപ്പിക്കാന്‍ കഴിയില്ലെന്ന സത്യം മനസ്സിലാക്കാത്ത ഈ സമൂഹത്തിനോട് ഇന്നെനിക്കും പുഛം തോന്നുന്നു ..അങ്ങിനെ അല്ലായിരുന്നെങ്കില്‍ താലികെട്ടിയവള്‍ ജീവിതാവസാനനാളില്‍ അച്ചനെ തെരുവിലിറക്കില്ലായിരുന്നല്ലോ...ഒടുവില്‍ പ്രണയം വറ്റാത്ത മനസ്സുമായ് കയറിവന്ന മനുഷ്യനെ മഞ്ഞനൂലണിയാതെ അമ്മ സ്വീകരിച്ചിരുത്തി..ഒന്നിച്ചുറങ്ങാതെ കടന്നുപോയ വര്‍ഷങ്ങള്‍ക്കൊടുവില്‍ ഇന്നിവിടെ ദൈവവും കയ്യൊഴിഞ്ഞു...

 ഇളം കാറ്റിനു വല്ലാത്തൊരു കുളിര്‍ ..കാറ്റില്‍ ഇതുവരെ അനുഭവിക്കാത്ത മധുരമുള്ള മണം...
 തൊട്ടടുത്ത മുറിയില്‍നിന്നും പ്രിയതമയുടെ നിലവിളി എന്നെ പേടിപ്പെടുത്തി..കുഞ്ഞിനെ താഴെവച്ച് ഓടിച്ചെന്നു..

 “ചേട്ടാ.....അമ്മ”,,,

   ഒരു സത്യമായ പ്രണയം അവിടെ അവസാനിച്ചിരുന്നു..ശരിയാണ്..മോഹങ്ങളില്ലാത്ത പ്രണയങ്ങളെല്ലാം സത്യസന്ധമായതായിരിക്കും ...ഒരു പക്ഷേ ഞാനനുഭവിച്ച മധുരമായ മണം ഈ രണ്ടാത്മാക്കളുടെ കൂടിച്ചേരലായിരിക്കാം ......[ സര്‍ദാര്‍ ]

Saturday, November 19, 2011

എന്റെ ഇന്നലകള്‍..ഭാഗം ..പതിമൂന്ന്..ഒരു മാപ്പ് പറച്ചില്‍..

 ഒമ്പതാം ക്ലാസ് കൊല്ലപ്പരീക്ഷയും കഴിഞ്ഞ് നേരെപോയത് രാമനാട്ടുകര റൂബി ബേക്കറിയുടെ അപ്പക്കൂട്ടിലേക്കാണ്...[അപ്പക്കൂട് എന്നുപറഞ്ഞാല്‍ ബേക്കറിയിലേക്കുള്ള പലഹാരങ്ങള്‍ ഉണ്ടാക്കുന്നസ്ഥലം] സത്യത്തില്‍ ഇത് ചെറിയൊരു ചൂളയാണ്..എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന വലിയ അടുപ്പുകള്‍..ഇതില്‍ ഹലുവ ഉണ്ടാക്കുന്നവനെ സഹായിക്കുക എന്നതായിരുന്നു എന്റെ ജോലി..ആദ്യമൊക്കെ അടുപ്പിലെ തീയെന്നെ വല്ലാണ്ട് പേടിപ്പെടുത്തിയിരുന്നു..വിയര്‍പ്പില്‍ മുങ്ങുന്ന ശരീരത്തില്‍നിന്നും തോര്‍ത്തുകൊണ്ട് പിഴിയാന്‍ മാത്രം വെള്ളമുണ്ടാവും..പിന്നീട് അതെല്ലാം ജീവിതത്തിന്റെ ഭാഗമായിതീര്‍ന്നു..അന്നെല്ലാം ശരിക്കും ആഘോഷവുമായിരുന്നു..വൈകുന്നേരമാവുമ്പോഴേക്കും വില്‍പ്പനക്ക് പറ്റാത്ത ബിസ്ക്ക്റ്റ് കഷണങ്ങളും മറ്റും എന്റെ കടലാസ് പൊതി നിറക്കുമായിരുന്നു..എല്ലാ ആഴ്ചകളിലും കയ്യില്‍കിട്ടുന്ന കൂലി വീട്ടിലെ അത്യാവശ്യ ചിലവുകള്‍ക്കുകൂടി ഞാന്‍ ഉപയോഗിച്ചു..


      പത്താംക്ലാസിലേക്കുള്ള പ്രവേശനം കേമം തന്നെയായിരുന്നു..അന്നൊന്നും ഞങ്ങളുടെ സ്കൂളില്‍ യൂനിഫോം ഇല്ലാത്തതുകൊണ്ട് നമുക്കിഷ്ടമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്..ഇത്തവണ ക്ലാസ് തുടങ്ങുന്നതിനുമുമ്പേ ഒരുകാര്യം ഞങ്ങള്‍ തീരുമാനിച്ചിരുന്നു..പത്താംക്ലാസ് അടിച്ചുപൊളിക്കുക..അതിനൊരു പ്രണയം ആവശ്യമാണല്ലോ..വിജയനും വിശ്വനും ഒരു ഡിമാന്റ് വെച്ചു..ഹിന്ദുക്കുട്ടികളെ പ്രേമിക്കരുത്..അങ്ങിനെ പ്രേമിച്ചാല്‍ അവരെന്നെ തല്ലിക്കൊല്ലുമെന്നും പറഞ്ഞു...ഇതിനുമറ്റൊരു കാരണമുണ്ടായിരുന്നു..ഇവരുടെ കുടുംബത്തില്പെട്ട പലകുട്ടികളും അവിടെ പഠിച്ചിരുന്നു..സ്കൂള്‍ തുറന്ന ഉടനെയായിരുന്നു അത്തവണത്തെ ഖൊ-ഖൊ സംസ്ഥനമീറ്റ്...ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും സെലക്ഷനുള്ളതുകൊണ്ട് ഹെഡ്മാസ്റ്ററുടെ പെര്‍മിഷനുവേണ്ടി ഓഫീസിലേക്കു ചെന്നു...രാധേട്ടന്‍ റിട്ടേര്‍ഡായ ഒഴിവിലേക്ക് വന്നത് ചന്തുകുട്ടി മാസ്റ്ററായിരുന്നു..ആദ്യമായിട്ടായിരുന്നു അദ്ദേഹത്തെ അടുത്ത് കാണുന്നത്.പോവാനുള്ള പെര്‍മിഷന്‍ തന്നശേഷം എന്നോട്പറഞ്ഞു..”താനവിടെ നില്‍ക്ക്..ഒരുകാര്യം പറയാനുണ്ട് “..അല്പം പേടിയോടെ ഞാനവിടെത്തന്നെ നിന്നു...ആദ്യമായിട്ടുകാണുന്ന ഇദ്ദേഹത്തിനെന്താണ് എന്നോട് പറയാനുള്ളത്..എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കിയിട്ടദ്ദേഹം പറഞ്ഞു..“നിന്നെകുറിച്ച് ഞാനറിഞ്ഞു..വല്ലാതെ ഇവിടെകിടന്ന് വിളയണ്ടാ..ഞാന്‍ രാധേട്ടനല്ല..പൊയ്ക്കോളൂ.”..ഓഫീസിന്ന് പുറത്തിറങ്ങിയപ്പോ വിജയനും വിശ്വനും കാത്തുനിന്നിരുന്നു...അവരോട് ഞാന്‍ പറഞ്ഞു “അങ്ങേരെന്നെ പേടിപ്പിച്ചു..രാധേട്ടനല്ല പോലും”..കോട്ടയം പാലായിലായിരുന്നു സ്റ്റേറ്റ് മീറ്റ്..അവിടെയുള്ള ഒരു സ്കൂളിന്റെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് താമസിക്കാന്‍ തന്നത്.സീനിയര്‍ പ്ലയേഴ്സിനുകൂടെയായിരുന്നു താമസം..കുട്ടപ്പനും ഷാജിയുമായിരുന്നു എല്ലാത്തിനും മുന്നില്‍.കളികഴിഞ്ഞാല്‍ ഇവരുടെ വരവ് കള്ളും കുടിച്ചായിരുന്നു..എല്ലാതരത്തിലും ആസ്വദിച്ച ദിവസങ്ങളായിരുന്നു അത്..

കളികഴിഞ്ഞ് തിരിച്ചുവന്നപ്പോഴേക്കും യൂത്ത്ഫെസ്റ്റിവലിന്റെ ഒരുക്കത്തിലേക്ക് നീങ്ങിയിരുന്നു.യൂത്ത്ഫെസ്റ്റിവലിന്റെ റിഹേഴ്സല്‍ഹാളിലേക്ക് എനിക്കു പ്രവേശനം നിശിദ്ദമായിരുന്നു..പോയവര്‍ഷങ്ങളില്‍ അല്ലറചില്ലറ വികൃസുകള്‍ ഒപ്പിച്ചതായിരുന്നു കാരണം..എങ്കിലും ഒരു ദിവസം നാടക റിഹേഴ്സലിന്റെ ഹാളില്‍ ഞാന്‍ കയറിക്കൂടി..കൂടെ വാലറ്റവും ഉണ്ടായിരുന്നു..റിഹേഴ്സല്‍ നടക്കുന്നുണ്ടായിരുന്നു..ഗീതയായിരുന്നു രംഗത്ത് ..കൂടെ രാജേഷും..ശ്രീധരന്‍ മാഷായിരുന്നു ഡയലോഗ് പറഞ്ഞുകൊടുത്തിരുന്നത്...ഞാന്‍ ചെന്നപ്പോള്‍ രാജേഷ് ഗീതയോട് പറയുന്നത് “ സഖീ നമുക്കാ പാറക്കൂട്ടങ്ങളുടെ ഇടയിലേക്ക് പോവാം” എന്നായിരുന്നു..പ്രതീക്ഷിക്കാതെ എന്റെ വായില്‍നിന്നും അതിനു മറുപടിവന്നു..“ എന്തിനാണ് സഖാ തൂറാനാണോ “അവിടെ ഉയര്‍ന്ന കൂട്ടച്ചിരിക്കിടയില്‍ കൂടെയുള്ളവര്‍ മുങ്ങിയിരുന്നു..ഞാന്‍ മുങ്ങുന്നതിനുമുമ്പേ ശ്രീധരന്‍ മാഷ് എന്നെ പൊക്കിയിരുന്നു.അന്നത്തെ റിഹേഴ്സല്‍ അതോടെ കുളമായി..എന്നേയുംകൊണ്ട് നേരെപ്പോവുന്നത് ഹെഡ്മാസ്റ്ററുടെ അടുത്തേക്കാണെന്ന് എനിക്കുമനസ്സിലായി..ഒടുവില്‍ ഒരായിരം മാപ്പ് പറഞ്ഞ് ഞാനവിടുന്ന് രക്ഷപ്പെട്ടു..പക്ഷേ ഒരു കണ്ടീഷനുണ്ടായിരുന്നു,മേലാല്‍ റിഹേഴ്സല്‍നടക്കുന്ന പരിസരത്തുപോലും കണ്ടുപോവരുതെന്ന്,,

   ടീച്ചേഴ്സ് റൂമിനു പിന്നിലുള്ള ചെറിയകിണറില്‍നിന്നായിരുന്നു ഉച്ചഭക്ഷണത്തിനുശേഷം കുട്ടികള്‍ ഭക്ഷണം കഴിച്ചപാത്രങ്ങള്‍ കഴുകിയിരുന്നത്.[ഇന്ന് പൈപ്പ് ലൈനുകളുണ്ട്] ചിലപ്പോഴൊക്കെ എങ്ങിനെയോ പാത്രങ്ങള്‍ കിണറില്‍ വീഴുമായിരുന്നു..കിണറിലിറങ്ങിപാത്രം എടുത്ത് കൊടുക്കുകയെന്നത് ഒരു ഹരമായിരുന്നു..ഒരുദിവസം പാത്രം വീണെന്നറിഞ്ഞാണ് ഞങ്ങള്‍ ചെന്നത്, അവിടെ വെളുത്ത് സുന്ദരിയായ ഒരു ഇത്താത്തക്കുട്ടി നിന്നിരുന്നു,കിണറിലിറങ്ങി പാത്രമെടുത്ത്കൊടുത്ത് പോരുമ്പോള്‍ ഞാനവളോട് പറഞ്ഞു “ഇനി ഈ വെള്ളം കുടിക്കണ്ടാ...ഞാനതില്‍ മൂത്രമൊഴിച്ചിട്ടുണ്ട് “ ഈവാര്‍ത്ത സ്കൂളിലെ കുട്ടികളിലെത്താന്‍ അധികം താമസം വേണ്ടിവന്നില്ലാ,കോരുവേട്ടന്റെ മെമ്മോയുമായുള്ള വരവ് കണ്ടപ്പഴേ എനിക്കുതോന്നി അതെനിക്കുള്ളതാണെന്ന്,നേരെ ഹെഡ്മാസ്റ്ററുടെ മുന്നിലേക്ക്..ഞാന്‍ തമാശപറഞ്ഞതാണെന്ന് എത്രതന്നെ സത്യം ചെയ്തുപറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചില്ലാ.അദ്ദേഹത്തിനുപറയാനുള്ളത് ഒന്നുമാത്രമായിരുന്നു..കിണറിലുള്ള വെള്ളം മുഴുവനും മോട്ടോര്‍കൊണ്ടുവന്ന് അടിച്ചുവറ്റിക്കുക..അതും എന്റെ ചിലവില്‍,കാരണം ആ കിണറിലുള്ള വെള്ളമായിരുന്നു ടീച്ചേഴ്സും ഉപയോഗിച്ചിരുന്നത്..ഒടുവില്‍ ആദ്യമായി സ്കൂളില്‍ ഞാനൊരു ബക്കറ്റ് പിരിവു നടത്തി...


    യുവജനൊത്സവത്തിന്റെ  ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്നു,ടാബ്ലോ അവതരിപ്പിക്കാനുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍,ഒടുവില്‍ യേശുവിനെ കുരിശില്‍ തറച്ചിട്ടിരിക്കുന്നത് അവതരിപ്പിക്കാന്‍ തീരുമാനിച്ചു,കുറച്ച് നീളവും മുടിയുമുള്ളതുകൊണ്ട് എന്നെതന്നെയാണെല്ലാവരും കുരിശിലേറ്റാന്‍ തീരുമാനിച്ചത്..വലിയൊരു കുരിശുണ്ടാക്കി, കുരിശില്‍ നില്‍ക്കാന്‍ സ്റ്റേജിന്റെപിന്നിലൂടെ വീതികുറഞ്ഞ ഒരു പലക ആരും കാണാത്തരീതിയില്‍ തള്ളിവെച്ചു,ആ പലകയുടെ ചെറിയൊരു ഭാഗം കുരിശില്‍നിന്നും അല്പം മുന്നോട്ട് തള്ളിവെച്ചു..അതിന്റെ അറ്റത്തായിരുന്നു എന്റെ നില്പ്..വളരെകുറഞ്ഞഭാഗം മാത്രമേ പുറത്തേക്കുള്ളു,,അതില്‍ ഒരുവിധം ഞാന്‍ നില്പുറപ്പിച്ചു..കര്‍ട്ടന്‍ പൊങ്ങി..അതേസമയംതന്നെ പിന്നില്‍നിന്നും ആരൊ പലകവലിച്ചു...യേശുവും കുരിശും ഒരു അലര്‍ച്ചയോടെ ഓഡിയനസിന്റെ മുന്നിലേക്ക് തലയും കുത്തിവീണു..പ്രതീക്ഷിക്കാത്തവീഴ്ചയായതുകൊണ്ട് ചില്ലറ പരിക്കുപറ്റി...എല്ലാവരുടേയും ആര്‍പ്പുവിളിയിലും പൊട്ടിച്ചിരിയിലും വേദനസഹിച്ചുകൊണ്ട് അഴിഞ്ഞുവീണ ഉടുതുണിയും പൊക്കിപ്പിടിച്ചുകൊണ്ട് ഞാനോടി...പിന്നീട് ദിവസങ്ങള്‍ക്കുശേഷം ഞാനറിഞ്ഞു പലകവലിച്ചത് ശങ്കരനാരായണന്‍ ആയിരുന്നെന്ന്..നല്ലൊരു അടിനടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു ..പക്ഷേ എനിക്കെന്തോ അതിനു തോന്നിയില്ലാ...

    സേവാമന്ദിരം സ്ക്കൂളിനെ സംബന്ധിച്ചിടത്തോളം അന്നെല്ലാം യുവജനോത്സവത്തിലെ ജഡ് ജ് മാര്‍ക്കൊരു സ്വാര്‍ത്ഥ താല്പര്യം ഉണ്ടായിരുന്നു..കാരണം അതിനുമുമ്പ് നടന്ന രണ്ട് വര്‍ഷങ്ങളിലും മലയാളം പാട്ടിന് ഒന്നാം സമ്മാനം കൊടുത്തത് സ്ക്കൂളിലെ ടീച്ചറുടേ ബന്ധുവായ ഒരു പെണ്‍കുട്ടിക്കായിരുന്നു..ആ കുട്ടിക്ക് അതിനര്‍ഹതയില്ലെങ്കില്‍ പോലും..എന്റെ അടുത്ത സ്നേഹിതനായ സന്തോഷിന്റെ [ സോളാര്‍ ഇലക്ട്രോണിക്സ് ] പെങ്ങള്‍ മലയാളം പാട്ടിനുണ്ടായിരുന്നു..അവള്‍ക്കൊരു ഗിഫ്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു..രാമനാട്ടുകര ഫേവറൈറ്റ് സ്റ്റൊറില്‍നിന്നും ഒരു പായ്ക്കറ്റ് ചൊക്ലൈറ്റ് വാങ്ങി--കലയില്‍ മാത്രമല്ല പഠിത്തത്തിലും ശ്രദ്ധിക്കുക-- എന്നെഴുതിയ ഒരു കടലാസ് തുണ്ട് ആ പാക്കറ്റിനുകൂടെവച്ചു..ഗിഫ്റ്റ്പേപ്പറില്‍ പൊതിഞ്ഞ് അവളുടെ പേരെഴുതി ഞാന്‍ തങ്കപ്പേട്ടനെ ഏല്പിച്ചു...അദ്ദേഹമാണ് സമ്മാനങ്ങള്‍ കൈകാര്യം ചെയ്യുന്നത്...ഞങ്ങള്‍ കരുതിയപോലെ പാട്ടിന് ഒന്നാം സമ്മാനം കിട്ടിയത് ടീച്ചറുടെ ബന്ധുവിനുതന്നെയായിരുന്നു..ഞാന്‍ കൊടുത്ത ഗിഫ്റ്റ് സന്തോഷിന്റെ പെങ്ങള്‍ക്ക് കൊടുത്തുമില്ലാ..അതിന്റെ കാരണമറിയാന്‍ ഞാനും കൂട്ടുകാരും സ്റ്റേജിന്റെ മുന്നിലേക്ക്ചെന്ന് തങ്കപ്പേട്ടനോട് ചോദിച്ചു...ഹെഡ്മാസ്റ്റര്‍ കൊടുക്കേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് കൊടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു..എങ്കിലതു തിരിച്ചുതരാന്‍ പറഞ്ഞപ്പോള്‍ അത് ഹെഡ്മാസ്റ്റര്‍ പൊട്ടിച്ചെന്നും എല്ലാവരുംകൂടെ തിന്നു എന്നും ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു..അതെന്നെ സംബന്ധിച്ച് ഒരു വേദനയായിരുന്നു..എന്റെ ദേഷ്യം എനിക്കടക്കാന്‍ കഴിഞ്ഞില്ലാ..സ്റ്റേജിന്റെ എതിര്‍വശത്തായ് പരിപാടികള്‍ കണ്ടുകൊണ്ട് ഹെഡ്മാസ്റ്ററും അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടും മുഖ്യാഥിതികളും ടീച്ചേഴ്സുമെല്ലാം ഇരുന്നിരുന്നു..ഞാന്‍ നേരെ അങ്ങോട്ടുനടന്നു..അവരുടെ മുന്നില്‍ചെന്ന് ഞാന്‍ ഹെഡ്മാസ്റ്ററോട് പറഞ്ഞു,”എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു”..അദ്ദേഹം എന്നെയൊന്ന് തുറിച്ചുനോക്കിയിട്ടുപറഞ്ഞു “എന്താണെങ്കിലും പരിപാടി കഴിഞ്ഞിട്ടുപറയാം” എന്ന്..പക്ഷേ എന്റെ ദേഷ്യം എന്നെ വിട്ടുപോയിരുന്നില്ലാ..എനിക്കിപ്പോതന്നെ ചോദിക്കണമെന്നയി ഞാന്‍ ..അപ്പോഴേക്കും സ്റ്റേജിനുമുന്നിലെ കുട്ടികള്‍ എഴുനേറ്റ് നില്‍ക്കുകയും പരിപാടികള്‍ മുടങ്ങുകയും ചെയ്തിരുന്നു..ഞാന്‍ പിന്മാറില്ലെന്നറിഞ്ഞതുകൊണ്ടാവാം എന്നോട് ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു..പക്ഷേ അതിനു ഞാന്‍ തയ്യാറല്ലായിരുന്നു..എനിക്കിവിടുന്ന് ചോദിക്കണമെന്നായി ഞാന്‍...അപ്പോഴേക്കുംസ്ക്കൂള്‍ മൊത്തത്തില്‍ ഞങ്ങളെ വളഞ്ഞുകഴിഞ്ഞിരുന്നു..’ഞാന്‍ ഗിഫ്റ്റ് കൊടുത്ത മിഠായി ഏട്ടനെടുത്തൂന്നു പറഞ്ഞു അതെനിക്ക് തിരിച്ചുകിട്ടണം”.പക്ഷേ അദ്ദേഹം വളരെ ലാഘവത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു “പേഴ്സണല്‍ ഗിഫ്റ്റുകള്‍ കൊടുക്കേണ്ടെന്നാണ് മാനേജ് മെന്റിന്റെ തീരുമാനം ..അതുകൊണ്ടാണത് കൊടുക്കാതിരുന്നത്,,പിന്നെ തന്റേതാണല്ലോന്ന് കരുതി ഞങ്ങളതങ്ങ് തിന്നു”..എങ്കില്‍ ഈ തീരുമാനം ഗിഫ്റ്റ് വാങ്ങുന്നതിനു മുമ്പ് പറയണമായിരുന്നെന്നും ഗിഫ്റ്റ് തിരിച്ചുതരണമെന്നും അല്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ മാപ്പുപറയണമെന്നും  ഞാന്‍ ശഠിച്ചു..ഇതോടെ ടീച്ചേഴ്സും കുട്ടികളും രണ്ടു ചേരിയിലായി..ഹെഡ്മാസ്റ്റര്‍ ചെയ്തത് തെറ്റാണെന്ന് ഒരുവിഭാഗവും ഞാനാണ് തെറ്റുകാരനെന്ന് മറുവിഭാഗവും...എങ്കിലും വിദ്യാര്‍ത്ഥികളില്‍ ഭുരിഭാഗവും എന്റെ പക്ഷത്തുനിന്നതോടെ എല്ലാപരിപാടികളും മുടങ്ങി...ബാക്കികൊടുക്കാനുള്ള സമ്മാനങ്ങള്‍ അടുത്ത അസംബ്ലിയില്‍ കൊടുക്കുമെന്ന് വിളിച്ചുപറഞ്ഞ് പരിപാടികള്‍ പിരിച്ചുവിട്ടു..എന്നാല്‍ ഹെഡ്മാസ്റ്റര്‍ മാപ്പ് പറയുന്നതുവരെ ക്ലാസുകള്‍ നടക്കില്ലെന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു...വിജയേട്ടനും മുരളിയേട്ടനും മറ്റുചില അദ്ധ്യാപകരും എന്റെ കൂടെനിന്നു...പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് സ്ക്കൂള്‍ തുറന്നത്..ക്ലാസ് തുടങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹെഡ്മാസ്റ്റര്‍ അസംബ്ലി വിളിച്ചു...എല്ലാകുട്ടികളും കൂട്ടം കൂടി നിന്നു...ഒടുവില്‍ ഓഫീസില്‍നിന്നും പുറത്തേക്ക് വന്ന ഹെഡ്മാസ്റ്റര്‍ കുട്ടികളോടായി പറഞ്ഞു..”ഞാന്‍ ചെയ്തത് ഒരു മാപ്പുപറയാന്‍ മാത്രമുള്ള തെറ്റാണെന്ന് എനിക്കു തോന്നുന്നില്ലാ..നിങ്ങളെയൊക്കെ ഞാന്‍ കാണുന്നത് എന്റെ കുട്ടികളെപ്പോലെയാണ്..ഈ കാര്യത്തില്‍ ചില അദ്ധ്യാപകര്‍പോലും എനിക്കെതിരായതില്‍ അതിയായ ദു:ഖമുണ്ട്..എങ്കിലും ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു’...ഇത്രയും പറഞ്ഞ് അദ്ദേഹം ഓഫീസിലേക്ക് കയറിപ്പോയി...എല്ലാ കുട്ടികളും ആഘോഷിച്ചെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ എവിടെയോ വേദനിപ്പിച്ചു..അന്ന് ക്ലാസില്‍ കയറാന്‍ എനിക്കു തോന്നിയില്ലാ...ഏതോ ഒരു കുറ്റബോധം എന്നെ മാനസികമായി അലട്ടിക്കൊണ്ടിരുന്നു....                ....... വീണ്ടും കാണാം....

Thursday, September 8, 2011

..പൂവിളി..


ബാല്യകാല സ്മൃതിയുടെ പൂവിളികളു....
യരുന്നൊരെന്‍ ഓര്‍മ്മതന്‍ ചെപ്പില്‍..

കാക്ക പ്പൂവുകളറുത്തൊരെന്‍ ...
ബാല്യം തികട്ടുന്നൊരെന്നോര്‍മ്മയില്‍...
 

പോയ കാല സ്മൃതിതന്‍ നൊമ്പരം...
പേറുന്നു ഇന്നു ഞാന്‍....

പൂവിളികളുയരുന്നു അലയൊലിയായ്...
നിറയുന്നു പൂ കൊട്ടകളെങ്ങും...

കളം വരച്ചെഴുതുമീ ചിത്രങ്ങളെങ്ങും...
നിഴലിച്ചു നില്‍ക്കുമെന്‍ മുറ്റം...

കസവിന്റെ പട്ടില്‍ തിളങ്ങുമീ...
വാവ തന്‍ ചുണ്ടിലെ ചിരിയും..

അമ്മതന്‍ കയ്യിലെ പായസ ച്ചോറിന്റെ ...
രുചിയും ഇന്നും മറന്നില്ല ഞാന്‍...

തലമുറകള്‍ മാറി മറയുന്നു വെങ്കിലും...
മായില്ല.....മാവേലി തന്‍ ഊഴം....

വിളമ്പിവെച്ചൊരാ സദ്യതന്‍ നടുവിലായ്...
ഇന്നും മായാതിരിക്കുന്നൊരെന്‍ സ്വപ്നം....

Sunday, August 21, 2011

മണവാട്ടി

ജപമാലകള്‍ വീണുടഞ്ഞു...
ഈ... കാല്‍ വരിക്കുന്നിലെന്‍...
പ്രണയ തമ്പുരുപോലെ......

 പൊട്ടിത്തകര്‍ന്നൊരെന്‍ 
മോഹചഷകമീ...
നീര്‍മണിത്തുള്ളികളായ്....
 കണ്‍ തടങ്ങളില്‍ ഉറ്റിവീഴവേ...


അരമനതന്‍ തഴുതിട്ട വാതിലിന്‍...
പിന്‍ വിരി ആടിയുലയുന്നു.....
ആര്‍ത്തനാദം ഒളിച്ചതെവിടെയോ....

കരഞ്ഞു... പിന്നെയെന്‍...
ഗദ് ഗദം മനസ്സിന്റെ കോണില്‍...
 അലയൊലിയായ് മരിച്ചു വീണു...


പാപത്തിന്‍ കുരിശു പേറുമീ...
വരച്ചുവെച്ചൊരാ ഛായാ ചിത്രം...
പിടഞ്ഞുവോ... വീണ്ടുമൊരു...

യൂദാസിന്‍ കനല്‍ മിഴികളില്‍...
പ്രാണന്‍ പിടഞ്ഞുതീര്‍ന്നൊരാ  മണവാട്ടി...
 ചിരിക്കുന്നുവോ... അതോ കരയുന്നുവോ...